കല്‍കട്ടയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ചാണ് ഗ്രേസി പോളിനെ ആദ്യമായി പരിചയപ്പെടുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ എവിടെയോ ഉള്ള ഒരു കോണ്‍വെന്റ് സ്കൂളില്‍ അദ്ധ്യാപികയായിരുന്നു അന്ന് അവര്‍. രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ഒരേ കൂപ്പയിലായിരുന്നു യാത്ര . വിന്‍ഡോ സീറ്റില്‍ നേരമത്രയും കയ്യിലെ തടിച്ച പുസ്തകത്തില്‍ കണ്ണും നട്ടിരിക്കും, ഇടയ്ക്ക് പുറത്തേക്ക് നോക്കും, ഉഷ്ണക്കാറ്റില്‍ പാറി പറക്കുന്ന മുടി ഒന്ന് ഒതുക്കും, ആരേലും എന്തേലും ചോദിച്ചാല്‍ കഴിവതും ഒറ്റ വാക്കില്‍ ഉത്തരം, ഒരു പുഞ്ചിരി അത്ര മാത്രം. രണ്ടര ദിവസത്തെ യാത്രയില്‍ അവര്‍ ആ വലിയ പുസ്തകം വായിച്ചു തീര്‍ത്തു എന്ന് തോന്നുന്നു! അന്ന് അവരോട് വല്ലാത്ത ആരാധന തോന്നിപ്പോയി. ഞാന്‍ നന്നേ ചെറുപ്പമാണ്. ആരാധന തോന്നാന്‍ വെമ്പല്‍ കൊണ്ടിരിക്കുന്ന കാലം. ജോലി കല്‍കട്ടയില്‍ കിട്ടിയതില്‍ വളരെ സന്തോഷിച്ചിരുന്നു തുടക്കത്തില്‍. പക്ഷെ ക്രമേണ കടുകെണ്ണയുടെ മടുപ്പിക്കുന്ന മണം അവിടുത്തെ ജീവിതത്തിനും ഉണ്ടെന്നു മനസ്സിലാക്കി. അതുകൊണ്ട് രണ്ട് ദിവസം അവധി തരപ്പെട്ടാല്‍ കിട്ടാവുന്ന ലീവത്രയും എടുത്ത് നാട്ടിലേക്ക് മുങ്ങും. അതായിരുന്നു പതിവ്. അങ്ങിനെ ഒരു മുങ്ങലില്‍ നിന്ന് അനിവാര്യമായ പോങ്ങലിലെക്കുള്ള യാത്രയായിരുന്നു അതും.
കല്‍കട്ടയില്‍ ഇറങ്ങാറായപ്പോഴാണ് ഞങ്ങള്‍ എന്തെങ്കിലും പരസ്പരം സംസാരിച്ചത്. നാടിനെകുറിച്ചോ വീടിനെകുറിച്ചോ ഒന്നും അല്ല, കുട്ടികളെ പറ്റിയും, വിദ്യാഭ്യാസ രീതിയെ പറ്റിയുമായിരുന്നു സംസാരം. വല്ലാത്ത ഒരു തരം ഷാര്‍പ്പ്നെസ്സ് അവരുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നതായി എനിക്ക് അന്ന് തോന്നി. ആ സംഭാഷണങ്ങളില്‍ ഒരു താത്പര്യവും ഇല്ലാത്തത് മാതിരി അവരോടൊപ്പം വന്ന കന്യാസ്ത്രീകള്‍ ഇരുന്നു. ഒരു വേള ഇന്‍റെലെക്ച്വല്‍ റീപോസ് അല്പം കൂടിപോയില്ലേ എന്ന് എനിക്കും തോന്നി.
ഏതായാലും ആ യാത്രയ്ക്ക് ശേഷം പിന്നീട് കുറെ കാലം അവരെ കാണുകയോ, അവരെ കുറിച്ച് ചിന്തിക്കുകയോ ചെയ്തില്ല. ഞാനും കല്‍കട്ടാ നഗരത്തിന്റെ താളത്തില്‍ ലയിച്ചു.
